International
കാരക്കാസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. 2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 56കാരിയായ ഈ അഭിഭാഷക.
വെനസ്വേലയിലെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം അധികാരമേറ്റ ഡെൽസി റോഡ്രിഗസിന് രാജ്യത്തെ സൈന്യത്തിന്റ പൂർണ പിന്തുണയുണ്ട്.
മഡുറോയുടെ വിശ്വസ്തയായ റോഡ്രിഗസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുകയും മഡുറോയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ നിലപാട് മാറ്റി.
മുൻ സോഷ്യലിസ്റ്റ് നേതാവിന്റെ മകളായ റോഡ്രിഗസ്, ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ വെനസ്വേലൻ രാഷ്ട്രീയത്തിൽ സജീവമാണ്. വിദേശകാര്യം, എണ്ണ മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ഇവർക്ക് സൈന്യവുമായും റഷ്യയുമായും അടുത്ത ബന്ധമാണുള്ളത്. മഡുറോയുടെ പിൻഗാമിയായാണ് ഇവർ അറിയപ്പെട്ടിരുന്നത്.
അതേസമയം, തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിക്കോളാസ് മഡുറോ നിഷേധിച്ചു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്.
താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മാൻഹാട്ടൻ കോടതിയിലെ വിചാരണയ്ക്കിടയിൽ മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.
International
ഹവാന: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അമേരിക്കൻ ഓപ്പറേഷനിൽ 32 ക്യൂബൻ പൗരന്മാരും കൊല്ലപ്പെട്ടു.
ക്യൂബൻ സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ക്യൂബൻ സേനാംഗങ്ങളും ഇന്റലിജൻസ് ഉദ്യോസ്ഥരുമാണ് ഇവരെന്നും പ്രസ്താവനയിൽ പറയുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും പത്നിക്കും സുരക്ഷ നല്കിയവരാണു കൊല്ലപ്പെട്ടതെന്നു ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയൽ കാനൽ പറഞ്ഞു.
ക്യൂബയും വെനസ്വേലയും മിത്രരാജ്യങ്ങളാണ്. വെനസ്വേല ക്യൂബയ്ക്ക് എണ്ണയും ക്യൂബ വെനസ്വേലയ്ക്കു സുരക്ഷാപിന്തുണയും നല്കിയിരുന്നു.
അമേരിക്കൻ സേന കാരക്കാസിൽ നടത്തിയ ഓപ്പറേഷനിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് വെനസ്വേല വ്യക്തമാക്കിയിട്ടില്ല. 80 പേർ മരിച്ചിരിക്കാമെന്നും സംഖ്യ ഉയരാമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, മഡുറോ പിടിയിലായ പശ്ചാത്തലത്തിൽ ക്യൂബയ്ക്കും വെനസ്വേലയുടെ സ്ഥിതിയുണ്ടാകുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. വെനസ്വേലയെപ്പോലെ ക്യൂബയും ദീർഘകാലമായി അമേരിക്കൻ ശത്രുത നേരിടുന്ന രാജ്യമാണ്.
അതേസമയം, സൈനിക നടപടി കൂടാതെതന്നെ ക്യൂബ വീഴുമെന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
International
പ്യോംഗ്യാംഗ്: വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്ത് പതിച്ചു.
രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിച്ചു. തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയുടെ പ്രസിഡന്റിനെതിരെ യുഎസ് നീക്കം കിം ജോംഗ് ഉൻ ഭരണകൂടത്തെ അസ്വസ്ഥരാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.
തങ്ങൾക്കെതിരെ അമേരിക്ക തിരിഞ്ഞാൽ ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന സന്ദേശമാണ് ഉത്തരകൊറിയ നൽകിയതെന്നും സൂചനയുണ്ട്. നേരത്തേ അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തെ ഉത്തരകൊറിയ ശക്തമായി അപലപിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും പിടികൂടാനായി അമേരിക്ക ഒരുക്കിയത് വൻ യുദ്ധസന്നാഹം.
വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും എഫ്–35 അടക്കം 150 വിമാനങ്ങളും 15000 സൈനികരെയുമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എഫ്–35, എഫ്–22 യുദ്ധവിമാനങ്ങൾ, ബി–1 ബോംബറുകൾ എന്നിങ്ങനെ 150 വിമാനങ്ങൾ 20 താവളങ്ങളിൽനിന്നായി ലക്ഷ്യത്തിലേക്കു പാഞ്ഞു.
യുഎസ് സേനാംഗങ്ങൾക്കാർക്കും പരിക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും ജനറൽ ഡാൻ കെയ്ൻ പറഞ്ഞു.
Leader Page
രോഗബാധിതമായി മരിച്ച ഇടതുനേതാവ് ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി 2013ൽ വെനസ്വേല ഭരിക്കാൻ തുടങ്ങിയ നിക്കൊളാസ് മഡുറോയെ അമേരിക്ക വർഷങ്ങൾക്കു മുന്പേ ലക്ഷ്യമിട്ടു തുടങ്ങിയതാണ്. ഷാവേസിനെപ്പോലെ മഡുറോയും വെനസ്വേലയുടെ എണ്ണസന്പത്തിൽ കൈവയ്ക്കാൻ അമേരിക്കൻ കന്പനികളെ അനുവദിച്ചിരുന്നില്ല. മഡുറോയുടെ പതനത്തിലേക്കു നയിച്ച സംഭവങ്ങൾ ചുവടെ:
2020 മാർച്ച്: മഡുറോ ഭരണകൂടത്തിനെതിരേ അമേരിക്കയുടെ ആദ്യ നടപടി; മഡുറോയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തരായ 14 പേർക്കും എതിരേ മയക്കുമരുന്നു കടത്തൽ, മയക്കുമരുന്ന്-തീവ്രവാദം, അഴിമതി എന്നീ കുറ്റങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തി. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
2020 മേയ്: മഡുറോയെ പിടികൂടാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗിദയോൻ ’ എന്ന പേരിൽ റെയ്ഡ്. അമേരിക്കയിലെ വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ വെനസ്വേലയിലെ മഡുറോ വിരുദ്ധർ നടപ്പാക്കിയ ഓപ്പറേഷൻ അടിമുടി പാളി. പദ്ധതിയെക്കുറിച്ച് നേരത്തേതന്നെ മഡുറോയ്ക്കു വിവരം ലഭിച്ചിരുന്നു.
2024 ജൂലൈ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചതായി മഡുറോയുടെ അവകാശവാദം. തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി അമേരിക്കയും പാശ്ചാത്യശക്തികളും ആരോപിച്ചു.
2025 ജനുവരി-ഓഗസ്റ്റ്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനെതിരേ സമ്മർദതന്ത്രങ്ങൾ ശക്തമാക്കി. മഡുറോയുടെ അറസ്റ്റിനു സഹായിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ച് കോടി ഡോളറായി ഉയർത്തി. വെനസ്വേലയിലെ കാർട്ടൽ ഓഫ് ദ സൺസ്, ട്രെൻ ഡി ആരാഗ്വാ എന്നീ മയക്കുമരുന്ന് സംഘടനകളെ വിദേശ തീവ്രവാദ പ്രസ്ഥാനങ്ങളായി മുദ്രകുത്തി.
2025 സെപ്റ്റംബർ: ഓപ്പറേഷൻ സതേൺ സ്പിയർ എന്നപേരിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചു. മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ച് ബോട്ടുകൾ ആക്രമിക്കാൻ തുടങ്ങി. 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
2025 ഡിസംബർ: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട രണ്ട് ചരക്കുകപ്പലുകൾ അമേരിക്കൻ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു.
ഇന്നലെ